കുവൈറ്റ് അപകടം: അനുശോചിച്ച് സഭ, ദുഃഖകരമെന്ന് മുഖ്യമന്ത്രി; യാത്രാനുമതി നിഷേധം തെറ്റെന്ന് സതീശന്
കുവൈറ്റ് അപകടം വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ
Reporter Network
2 min read|Updated on: 20 Jun 2024, 09:28 am
തിരുവന്തപുരം: കുവൈറ്റ് അപകടത്തിൽ എഴുന്നേറ്റ് നിന്ന് അനുശോചനം രേഖപ്പെടുത്തി നിയമസഭ. കുവൈറ്റിലെ മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില് നിരവധിപേര്ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മരണപ്പെട്ടവരുടെ ഓര്മ്മകള്ക്കു മുമ്പില് ആദരാഞ്ജലികള് അര്പ്പിക്കുന്നവെന്നും മുഖ്യമന്ത്രി. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് സംസ്ഥാന സര്ക്കാര് അഞ്ച് ലക്ഷം രൂപയും കേന്ദ്ര സര്ക്കാര് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
24 മലയാളികള് ഉള്പ്പെടെ 49 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില് 46 പേരും ഇന്ത്യാക്കാരായിരുന്നു. നിരവധി സ്വപ്നങ്ങളുമായാണ് നമ്മുടെ സഹോദരങ്ങള് പ്രവാസം തിരഞ്ഞെടുത്തത്. ആ സ്വപ്നങ്ങളെല്ലാം പൂര്ത്തിയാക്കാന് കഴിയാതെ, പകുതിവഴിയില് ദുരന്തത്തിനു മുന്നില് നമ്മുടെ സഹോദരങ്ങള്ക്ക് കീഴടങ്ങേണ്ടി വന്നു എന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു. നമ്മുടെ നാടിന്റെയാകെ പുരോഗതിക്കും മുന്നേറ്റത്തിനും വലിയ സംഭാവനകള് നല്കുന്നവരാണ് പ്രവാസികള്. ആധുനിക കേരളത്തിന്റെ ചരിത്രത്തിനു പ്രവാസികളില് നിന്ന് വേറിട്ട ഒരു നിലനില്പ്പില്ല. എന്നാല്, പ്രവാസജീവിതം ഇന്ന് നിരവധി പ്രതിസന്ധികള് നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും, യുദ്ധാന്തരീക്ഷവും, മാറിവരുന്ന കുടിയേറ്റ നിയമങ്ങളും പ്രവാസജീവിതത്തെ കഠിനമാക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധികളെക്കൂടി അതിജീവിച്ചാണ് തങ്ങളുടെ കുടുംബത്തിന്റെയും നാടിന്റെയും ഭാവി ശോഭനമാക്കാന് നമ്മുടെ പ്രവാസി സഹോദരങ്ങള് കഠിന പ്രയത്നം ചെയ്തുവരുന്നത്. അക്കൂട്ടത്തിലുള്ളവരാണ് അഗ്നിബാധമൂലമുണ്ടായ ദുരന്തത്തില് നമ്മെ വിട്ടുപിരിഞ്ഞത്. അഗ്നിബാധയെക്കുറിച്ച് അറിഞ്ഞയുടന് കേരള സര്ക്കാര് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്ത്ത് ആരോഗ്യമന്ത്രിയെ സംഭവ സ്ഥലത്തേക്ക് അയക്കാന് തീരുമാനിച്ചെങ്കിലും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ പൊളിറ്റിക്കല് ക്ലിയറന്സ് ലഭ്യമായില്ല.
ഡയറക്ടര് വിളിക്കുന്ന എല്ലായോഗവും അറിയണമെന്നില്ല; മദ്യനയത്തില് ശുപാർശ നല്കിയിട്ടില്ലെന്ന് റിയാസ്
പ്രതിപക്ഷ നേതാവിന്റേത് ഉള്പ്പെടെ കേരളത്തിന്റെ പ്രതിഷേധം ഇക്കാര്യത്തില് ഉണ്ടായിട്ടുണ്ട്. എങ്കിലും മരണപ്പെട്ടവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനും പരിക്കേറ്റവര്ക്ക് ചികിത്സ ഉറപ്പാക്കാനുമുള്ള പ്രവര്ത്തനങ്ങള് സമയബന്ധിതമായി ഏകോപിപ്പിക്കുന്നതില് സംസ്ഥാന സര്ക്കാരും കേന്ദ്ര സര്ക്കാരും ഫലപ്രദമായി കൈകോര്ത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് സംസ്ഥാന സര്ക്കാര് അഞ്ച് ലക്ഷം രൂപയും കേന്ദ്ര സര്ക്കാര് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് സംസ്ഥാന സര്ക്കാര് ഒരു ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സഹായഹസ്തവുമായി എത്തിയ വ്യവസായികളെയും വ്യക്തികളെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.
നികത്താനാകാത്ത ഈ നഷ്ടത്തില് കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും നാടിനാകെയും ഉണ്ടായ ദുഃഖത്തില് പങ്കുചേരുകയാണ്. കുടുംബാംഗങ്ങളെ അഗാധമായ ദുഃഖമറി യിക്കുന്നു. ചെയ്യുന്നു. പരിക്കേറ്റവര് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രത്യാശിക്കുന്നു.
കുവൈറ്റ് അപകടം വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. സംസ്ഥാനത്തെ മന്ത്രിക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് തെറ്റാണ്, മൃതശരീരം വിമാനത്താവളത്തില് എത്തിച്ചപ്പോഴുള്ള കാഴ്ച്ച ജീവിതത്തില് ഒരിക്കലും മറക്കാന് കഴിയില്ല. ഓരോ കുടുംബത്തിലെയും നിലവിളികള് കേള്ക്കാന് കഴിയുന്നതായിരുന്നില്ല. മാതാപിതാക്കള് ജീവിച്ചിരിക്കുമ്പോഴുള്ള മക്കളുടെ വേര്പാട് സഹിക്കാനാകില്ല. ഇവരെ നമ്മളെല്ലാവരും ഒരുമിച്ച് ചേര്ത്തുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.